മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം; എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു
August 16, 2021
എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ യുവാവ് പട്ടാപ്പകൽ കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽ സ്വതന്ത്ര്യദിനത്തിലായിരുന്നു സംഭവം. 20-കാരിയായ രമ്യ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴുത്തിനും വയറിനുമായി ആറ് കുത്തുകളേറ്റ രമ്യ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ 22-കാരനായ ശശി കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇൻസ്റ്റഗ്രാം വഴിയാണ് മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിനിയായ രമ്യയും വർക് ഷോപ്പ് മെക്കാനിക്കായ ശശി കൃഷ്ണയും പരിചയപ്പെട്ടത്. ആറുമാസമായി തുടർന്ന സൗഹൃദത്തിനിടെ, രമ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് യുവാവിന് സംശയം തോന്നി. ഇതേത്തുടർന്നുണ്ടായ തർക്കവും വഴക്കും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പും ഇവർ തർക്കിച്ചു. പിന്നാലെ എത്തിയ പ്രതി റോഡിൽ വച്ച് രമ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. അവിടെ നിന്നും രക്ഷപ്പെട്ട പ്രതിയെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടികൂടി.
പിടികൂടാനെത്തിയപ്പോൾ യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. സംഭവത്തിൽ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. രമ്യയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
0 comments:
Post a Comment